അയര്‍ലണ്ടില്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്നു:ബലാല്‍സംഗ,കൊലപാതക കേസുകളില്‍ ഇരട്ടിയിലേറെ വര്‍ധന

ഡബ്ലിന്‍ :രാജ്യത്ത് കുറ്റകൃത്യങ്ങള്‍ പെരുകുന്നതായി സൂചന.ബലാല്‍സംഗ,കൊലപാതക കേസുകളിലാണ് വന്‍ വര്‍ധന.സെന്‍ട്രല്‍ ക്രിമിനല്‍ കോടതിയുടെ കണക്കു പ്രകാരം കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഇത്തരം കുറ്റകൃത്യങ്ങളുടെ എണ്ണം ഇരട്ടിയായതായാണ് വെളിപ്പെടുന്നത്.2015നെ അപേക്ഷിച്ച് 27% വര്‍ധനയാണ് ഇത്.അതേസമയം 2014മായി താരതമ്യം ചെയ്യുമ്പോള്‍ 48ശതമാനത്തിന്റേതാണ് വര്‍ധന.കോടതിയുടെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരമുള്ളതാണ് ഈ കണക്കുകള്‍.

കഴിഞ്ഞ വര്‍ഷമുണ്ടായ കോടതി ഉത്തരവുകളില്‍ 7800 എണ്ണവും മദ്യപിച്ചുള്ള ഡ്രൈവിംഗിനെതിരെ ആയിരുന്നു. 2015നെ അപേക്ഷിച്ച് എട്ട് ശതമാനം കൂടുതലാണ് ഇത്.മയക്കുമരുന്ന് കേസുകളും കൂടി (6%).13127 കേസുകളാണ് കോടതിയിലെത്തിയത്.പൊതു കുറ്റകൃത്യങ്ങളില്‍ ഏഴ് ശതമാനം കൂടിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

വ്യക്തിപരമായി മുറിവേറ്റ കേസുകള്‍ 15% കൂടിയിട്ടുണ്ട്. കോടതിക്കു പുറത്ത് സമാന്തര കോടതികളിലാണ് ഇത്തരം കേസുകള്‍ കൂടുതലും എത്തുന്നത്. വീടുകള്‍ വീണ്ടും കൈവശം വെക്കുന്നതുമായി ബന്ധപ്പെട്ട കേസുകളില്‍ കുറവുണ്ടായതായി റിപോര്‍ട് വെളിപ്പെടുത്തുന്നു.32% കുറവുണ്ടായെന്നാണ് കണക്ക്.1135 കേസുകളാണ് ഇത്തരത്തില്‍ ആകെയെത്തിയത്. അതില്‍ 47 എണ്ണം ഹൈക്കോടതിയിലാണ്.2015നേക്കാള്‍ 58% കുറവുണ്ട് ഇത്തരം കേസുകള്‍.സര്‍ക്യൂട് കോടതിയില്‍ 1088 കേസുകളെത്തി. പോയ വര്‍ഷത്തെ അപേക്ഷിച്ച് 48% കേസുകള്‍ അവിടെയും കുറഞ്ഞു.

വിവാഹമോചനത്തിനായി നിയമപരമായി വേര്‍പിരിയാനെത്തുന്നവരുടെ എണ്ണത്തിലും കുറവുണ്ട്. ഇത്തരം ജോഡികളുടെ 1353 കേസുകളാണ് കോടതിയിലെത്തിയത്. 2015മായി തട്ടിച്ചു നോക്കുമ്പോള്‍ എണ്ണത്തില്‍ നാലുശതമാനം കുറവുണ്ട്.കൂടുതലും സ്ത്രീകളാണ് ഇത്തരം കേസുകളുമായെത്തുന്നത്.ഗാര്‍ഹിക കുറ്റകൃത്യങ്ങളില്‍ ആറ് ശതമാനം കൂടിയതായും ജില്ലാ കോടതിയുടെ കണക്കുകള്‍ പറയുന്നു.15227 കേസുകളാണ് ഇവിടെയെത്തിയിട്ടുള്ളത്.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *