സിറിയന്‍ ജയിലില്‍ നൂറുകണക്കിന് തടവുകാരെ കത്തിച്ചുകളഞ്ഞതായി അമേരിക്ക:റഷ്യയും ഇറാനും സിറിയയെ പിന്തുണക്കുന്നതിനെതിരെയും വിമര്‍ശനം

ഡബ്ലിന്‍ : ജയില്‍ത്തടവുകാരെ കൂട്ടത്തോടെ കൊന്നൊടുക്കിയ സിറിയന്‍ നടപടിക്കെതിരെ അമേരിക്ക. തലസ്ഥാനമായ ഡമാസ്‌കസിലെ വൈദ്യുതി ശ്മശാനത്തില്‍ ആയിരക്കണക്കിന് തടവുകാരെ കൂട്ടത്തോടെ കത്തിച്ചുകളഞ്ഞതായി ട്രംപ് ഭരണകൂടം ആരോപിച്ചു.

സിറിയയെ പിന്തുണക്കുന്ന റഷ്യന്‍-ഇറാന്‍ നടപടിയെയും യു എസ് വിമര്‍ശിച്ചു.സിവിലിയന്‍മാര്‍ക്കു നേരെ രാസായുധം പ്രയോഗിച്ചെന്നാരോപിച്ച് സിറിയന്‍ വ്യോമകേന്ദ്രത്തെ അമേരിക്ക കഴിഞ്ഞ മാസം ആക്രമിച്ചിരുന്നു.എന്നാല്‍ സിറിയന്‍ പ്രസിഡന്‍ഡ് ബഷാര്‍ അസ്സാദിനെ നീക്കുന്നതിനെക്കുറിച്ചോ അവിടുത്തെ ആഭ്യന്തരയുദ്ധ പരിഹാരം സംബന്ധിച്ചോ അമേരിക്ക സൂചിപ്പിച്ചുമില്ല.

വടക്കന്‍ ഡമാസ്‌കസിനു സമീപം സെയ്ദനായ പട്ടാള ഡയിലില്‍ 50 തടവുകാരെ തൂക്കിക്കൊന്നതായി അമേരിക്ക ആരോപിച്ചു.അവയെല്ലാം ക്രിമറ്റോറിയത്തില്‍ കത്തിച്ചു. ഇത്തരത്തിലുള്ള കൂട്ടക്കൊലകള്‍ നടത്താനാണ് ക്രിമറ്റോറിയം നിര്‍മ്മിച്ചതെന്ന് അമേരിക്ക ആരോപിക്കുന്നു.

ധാര്‍മികമായി അധപ്പതിച്ച സിറിയന്‍ഭരണകൂടം നികൃഷ്ടതയുടെ പുതിയശൈലിയാണ് പരീക്ഷിക്കുന്നത്.’ യുഎസ് വക്താവ് ജോണ്‍ സ്റ്റുവര്‍ട് ആരോപിച്ചു.അമേരിക്ക പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങളില്‍ ക്രിമറ്റോറിയത്തിനു സമാനമായ കെട്ടിടം കാണാം.2013ലാണ് ഇത് നിര്‍മ്മിച്ചത്.വിമത ഗ്രൂപ്പുകളുമായി വെടിനിര്‍ത്തുന്നതു സംബന്ധിച്ച് സിറിയക്ക് മേല്‍ സമ്മര്‍ദം ചെലുത്തണമെന്ന് ഇറാനോടും റഷ്യയോടും സ്റ്റുവര്‍ട് ആവശ്യപ്പെട്ടു.സിറിയന്‍ ഫോട്ടോഗ്രാഫുകള്‍ ചൂണ്ടിക്കാട്ടിയാണ് ഈ ആവശ്യം ഉന്നയിച്ചത്.

സിറിയ ഈ അതിക്രമങ്ങള്‍ നടത്തുന്നത് ഇറാനും റഷ്യയും പിന്തുണയ്ക്കുന്നതു കൊണ്ട് മാത്രമാണ്. റഷ്യക്ക് സിറിയയില്‍ അതിശക്തമായ സ്വാധീനമുണ്ടെന്ന് ഉറപ്പാണെന്ന് റഷ്യന്‍ വിദേശ മന്ത്രി സെര്‍ജി ലാവ്ലോവുമായി സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഇക്കാര്യം ഉറപ്പിച്ചതായി അമേരിക്കന്‍ സ്റ്റേറ്റ് ഡിപാര്‍ട്മെന്റ് വക്താവ് ഹീതര്‍ നുയേര്‍ട് പറഞ്ഞു.

കൂടിക്കാഴ്ചയുടെ മുഖ്യ ലക്ഷ്യം തന്നെ സിറിയന്‍ ഭരണത്തിന് മൂക്കുകയറിടുക എന്നതായിരുന്നു. വര്‍ഷങ്ങളായി കൊടിയ ആക്രമണങ്ങളും കൊലകളും സിറിയയില്‍ നടക്കുന്നു.2011 മുതല്‍ നാല് ലക്ഷം പേരെങ്കെിലും യുദ്ധത്തില്‍ കൊല്ലപ്പെട്ടു.രണ്ടാംലോക യുദ്ധത്തിനു ശേഷം യൂറോപ്പിലെ ഏറ്റവും മോശമായ അഭയാര്‍ഥി പ്രശ്നത്തിനാണ് ഇതിടയാക്കിയതെന്നും അമേരിക്ക ആരോപിച്ചു. ഈ ഇസ്ലാമികരാഷ്ട്രം ആഗോളഭീഷണിയായെന്നും അമേരിക്ക കുറ്റപ്പെടുത്തി.മിഡില്‍ ഈസ്റ്റില്‍ വൈകാതെ ട്രംപിന്റെ സന്ദര്‍ശനമുണ്ടാവുമെന്ന സൂചനയും വക്താവ് നല്‍കി.

അതേ സമയം റഷ്യന്‍ സംഘവുമായുള്ള കൂടിക്കാഴ്ചയില്‍ ട്രംപ് അമേരിക്കയുടെ പ്രതിരോധ മേഖലയിലെ അതീവ രഹസ്യമായ റിക്കോര്‍ഡുകള്‍ അവരോടു വെളിപ്പെടുത്തിയതായി ആരോപിച്ച് അമേരിക്കന്‍ മാധ്യമങ്ങള്‍ രംഗത്തെത്തി.രാഷ്ട്രീയപാര്‍ട്ടികളും സംഭവത്തെ അപലപിക്കുന്നു.ദേശീയ ചര്‍ച്ചയായി ഇതിനെ വളര്‍ത്തേണ്ടതില്ലെന്നാണ് പക്ഷെ,ട്രംപ് പക്ഷത്തിന്റെ നിലപാട്.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *